തൃശൂർ: ജീവകാരുണ്യപ്രവർത്തകർ ചമഞ്ഞ് ഫേസ്ബുക്കിൽ വിദേശികളുടെ സൈബർ തട്ടിപ്പ്. മലയാളികളുടെ പ്രൊഫൈൽ കണ്ടെത്തി പരിചയം സ്ഥാപിച്ചാണു തട്ടിപ്പുസംഘങ്ങൾ പണം തട്ടിയെടുക്കുന്നത്.
അഗതികൾ, കറുത്ത വർഗക്കാരായ നിർധനകുടുംബങ്ങളിലെ കുട്ടികൾ, രോഗികളായ കുട്ടികൾ എന്നിവരെ സഹായിക്കുന്ന വിധത്തിലുള്ള നിരവധി ചിത്രങ്ങൾ, പുരസ്കാരദാന ചടങ്ങുകൾ, കിടപ്പുരോഗികളെ ദയാപൂർവം ശുശ്രൂഷിക്കുന്ന ചിത്രങ്ങൾ, വീഡിയോകൾ എന്നിവ തട്ടിപ്പുകാരുടെ പ്രൊഫൈലിൽ പോസ്റ്റു ചെയ്തിട്ടുണ്ടാകും. ഇതുകാണിച്ച് ഇരകളെ വിശ്വസിപ്പിക്കുകയാണു പ്രാരംഭരീതി. തുടർന്ന് ഇരകളുടെ നന്പർ വാങ്ങി സംഭാഷണം വാട്സാപ്പിലെത്തിക്കും.
താൻ ജീവകാരുണ്യമേഖലയിൽ അറിയപ്പെടുന്ന ആളാണെന്നും നിരവധി പുരസ്കാരങ്ങൾ തനിക്കു ലഭിക്കാറുണ്ടെന്നും അവകാശപ്പെട്ടാണ് സൗഹൃദം വളർത്തുക. ജീവകാരുണ്യപ്രവർത്തനങ്ങൾക്കു ബഹുമതിയായി ലക്ഷക്കണക്കിനു രൂപയും സ്വർണമെഡലുകളും മറ്റുമാണ് തനിക്കു ലഭിക്കാറുള്ളതെന്നു വ്യക്തമാക്കും. ഈ പണവും സ്വർണവും തന്റെ ഏറ്റവും പ്രിയപ്പെട്ട ഇന്ത്യൻ സുഹൃത്തിന് അയച്ച് സുഹൃദ്ബന്ധം കൂടുതൽ ശക്തമാക്കാൻ താൻ ആഗ്രഹിക്കുന്നതായി വിശ്വസിപ്പിച്ചാണ് തട്ടിപ്പിനു തുടക്കമിടുന്നത്.
ഇരയുടെ അഡ്രസ് വാങ്ങി സമ്മാനങ്ങളടങ്ങുന്ന പെട്ടി തയാറാക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും അയച്ചുനൽകുകയാണ് അടുത്തപടി. ഏതാനും ദിവസങ്ങൾക്കുശേഷം ഡൽഹി കസ്റ്റംസിൽനിന്ന് ഇവ എത്തിയതായി അറിയിപ്പെത്തും.
സർവീസ് ചാർജ് ഇനത്തിൽ കസ്റ്റംസിന് ഒരു തുക അയയ്ക്കാനായി അറിയിച്ചതിനുശേഷം ഒരു ഇന്ത്യൻ നന്പർ കൈമാറുകയാണ് പതിവ്. സർവീസ് ചാർജ് ലഭിച്ചാൽമാത്രമേ വിദേശി അയച്ച സമ്മാനം ലഭിക്കൂ എന്ന സമ്മർദത്തിലാണ് ഇരകൾ വീഴുന്നത്. പണം ഒരുതവണ അയച്ചാൽ വീണ്ടും ഓരോ കാരണങ്ങൾ പറഞ്ഞ് ആവശ്യപ്പെട്ടുകൊണ്ടിരിക്കും.
ഇത്തരം തട്ടിപ്പുകൾക്കും ഫേസ്ബുക്ക് അക്കൗണ്ടുകൾക്കുമെതിരേ ജാഗ്രത വേണമെന്നു പോലീസ് മുന്നറിയിപ്പ് നൽകി. തട്ടിപ്പിനിരയായാൽ ഉടനെ സൈബർ പോലീസ് ഹെൽപ്ലൈൻ നന്പറായ 1930ൽ വിളിക്കണം.